Thursday, March 20, 2008

oduvil muyalirangippokunnu




Friday, March 14, 2008

പെണ്ണെഴുത്തിന്റെ നൊബേല്‍

``നിങ്ങള്‍ എന്റെ ജീവിതത്തിലേക്കു നോക്കുമ്പോള്‍ 1930 കളുടെ അവസാനത്തിലേക്കു പോകാനാവും. അവിടെ ഞാന്‍ കണ്ടത്‌ എന്റെ കഥകളിലുണ്ട്‌. ഹിറ്റ്‌ലര്‍ മരണമില്ലാത്തവനായും മുസോളിനി 10,000 വര്‍ഷമെങ്കിലും ജീവിക്കുമെന്നും തോന്നി. സോവിയറ്റ്‌ യൂണിയന്‍ എന്നെന്നേയ്‌ക്കുമായി നിലനില്‍ക്കുന്നതാണെന്നും എല്ലാവരും കരുതി. ബ്രിട്ടീഷ്‌ സാമ്രാജ്യം അവസാനിക്കുന്നത്‌ ആരും സ്വപ്‌നം കണ്ടില്ല. പിന്നെ ഞാനെങ്ങനെ സ്‌ഥിരതയില്‍ വിശ്വസിക്കും....''

ഒരിക്കലും സ്‌ഥിരതയില്‍ വിശ്വസിക്കാത്ത,
പതിനഞ്ചാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച,
ജീവിതത്തെ പല വഴികളില്‍ എഴുതിയ,
ഡോറിസ്‌ ലെസിംഗിന്‌ സാഹിത്യ നൊബേല്‍.
ലെസിംഗ്‌ എഴുതുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു.
ബാല്യത്തില്‍ നഷ്‌ടമായ സ്വര്‍ഗങ്ങളെ എഴുത്തിലൂടെ തിരിച്ചെടുക്കുകയായിരുന്നു.
മാര്‍ത്തയുടെ സ്വപ്‌നങ്ങളില്‍ തുടങ്ങിയ എഴുത്ത്‌ എണ്‍പത്തേഴില്‍ എത്തി നില്‍ക്കുമ്പോള്‍ അവരുടെ ജീവിതം കുറുകിയ കഥച്ചിത്രങ്ങളായി.
കടന്നു പോയ വഴികളേറെ... തങ്ങിയ നാടുകളും വീടുകളുമേറെ. രണ്ടു വിവാഹങ്ങള്‍. മൂന്നു കുട്ടികള്‍. വര്‍ണവിവേചനം, നാസിസം, കമ്മ്യൂണിസം, ബ്രിട്ടീഷ്‌ സാമ്രാജ്യം... അനുഭവിച്ചറിഞ്ഞതുമേറെ.
സുവര്‍ണ പുസ്‌തകം
ലെസിംഗ്‌ ലോകസാഹിത്യത്തില്‍ അറിയപ്പെടുന്നതു തന്നെ ഗോള്‍ഡന്‍ നോട്‌ബുക്ക്‌ എന്ന നോവലിന്റെ പേരിലാണ്‌. അവരുടെ രചനകളില്‍ ഏറ്റവും വലിപ്പമേറിയതും ഇതു തന്നെ. സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എന്നും ആശങ്കാകുലയായിരുന്ന ലെസിംഗ്‌ ഗോള്‍ഡന്‍ നോട്ട്‌ബുക്കില്‍ പറയുന്ന കാര്യങ്ങളും മറ്റൊന്നല്ല. 1962-ലാണ്‌ ഗോള്‍ഡന്‍ നോട്ട്‌ ബുക്ക്‌ പുറത്തുവരുന്നത്‌.
അന്നേയ്‌ക്ക്‌ ലെസിംഗ്‌ ജീവിതത്തില്‍ ഒരുപാടു പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു. ഈ പാഠങ്ങളിലൂടെയാണ്‌ അവര്‍ സ്‌ത്രീ ജീവിതത്തിന്റെ സുവര്‍ണ പുസ്‌തകം കുറിച്ചത്‌. സ്‌ത്രീ ജീവിതത്തെക്കുറിച്ച്‌ എന്നും ഏറെ സംസാരിക്കുകയും എഴുതുകയും ചെയ്‌തപ്പോള്‍ ലെസിംഗിനെ ലോകത്തിന്റെ പല ഭാഗങ്ങളും ഫെമിനിസ്‌റ്റ്‌ എന്നു വിളിച്ചു. അവര്‍ക്കതു കേള്‍ക്കാന്‍ നേരമുണ്ടായിരുന്നില്ല.
ഫെമിനിസ്‌റ്റെന്ന വിളിയെ സ്‌നേഹപൂര്‍വം വിലക്കിക്കൊണ്ടായിരുന്നു അവരുടെ എഴുത്ത്‌. ഫെമിനിസം എന്നതു മാത്രമാണ്‌ സ്‌ത്രീ ജീവിതത്തെക്കുറിച്ചുള്ള എഴുത്തെന്ന്‌ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലെസിംഗിന്റെ പക്ഷം. അങ്ങനെയാണ്‌ അവര്‍ ലോകസാഹിത്യത്തിന്റെ നിറുകയിലേക്കെഴുതിയെത്തിയതും. ഈ വാതില്‍ തുറക്കുമ്പോള്‍ പുറത്തേക്കു വരുന്നത്‌ ആര്‍ത്തലയ്‌ക്കുന്ന സ്വരമാണ്‌. സൂക്ഷിച്ചുകേട്ടാല്‍ അതൊരു സ്‌ത്രീയുടേതാണെന്നറിയാനാകും. വിഷാദിയായ ഒരു സ്‌ത്രീയുടെ തേങ്ങിത്തേങ്ങിയുള്ള കരച്ചില്‍ പെരുകിപ്പെരുകിയുണ്ടാകുന്ന സ്വരമാണെന്നറിയാനാകും...
ലോകത്തെമ്പാടും ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ ഗോള്‍ഡന്‍ നോട്‌ബുക്കിനെക്കുറിച്ചു പറയുന്നതിങ്ങനെ. ഇതു തന്നെയായിരുന്നു ലെസിംഗ്‌ എഴുത്തിലൂടെ ലോകത്തോടു പറയാന്‍ കരുതിവച്ചതും. സ്‌ത്രീയുടെ കുടുംബം, സ്വകാര്യത, ലൈംഗികത എന്നീ കാര്യങ്ങളില്‍ ലെസിംഗ്‌ എപ്പോഴും ഫെമിനിസ്‌റ്റ്‌ ചിന്താധാരകള്‍ക്കുമപ്പുറമായിരുന്നു. എഴുത്തിലേക്കു കുടിയേറിയതു കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതുമായ ലോകങ്ങളായിരുന്നു. ഇറാനില്‍നിന്നു ലണ്ടനിലേക്കുള്ള എണ്‍പത്തേഴു വര്‍ഷം വര്‍ഷം പിന്നിട്ട യാത്ര ബാക്കിവച്ച കാര്യങ്ങള്‍ മാത്രം. ..
ഡോറിസ്‌ മേ ടെയ്‌ലര്‍ ഡോറിസ്‌ ലെസിംഗിലേക്ക്‌
.......................................................................................
തുടക്കം...ലെസിംഗിന്റെ ജീവിതസഞ്ചാരം തുടങ്ങുന്നത്‌ ഇറാനില്‍നിന്ന്‌. ഇറാന്‍ അന്ന്‌ ലോകത്തിനു മുന്നില്‍ പേര്‍ഷ്യയാണ്‌. 1919 ഒക്‌ടോബര്‍ 22ന്‌ പഴയ പേര്‍ഷ്യയിലെ കെര്‍മന്‍ഷായിലായിരുന്നു ജനനം. കാഴ്‌ചകള്‍ കണ്ടു തുടങ്ങിയ കാലം. ആറാം വയസില്‍ ഇറാനില്‍നിന്നു റോഡീസിയയിലേക്ക്‌.
ഇന്ന്‌ റോഡീസിയ അറിയപ്പെടുന്നത്‌ സിംബാബ്‌വേയെന്ന്‌. കൃഷിയായിരുന്നു കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. ചോളക്കൃഷിക്കായിരുന്നു ഈ നാടുമാറ്റം. ചോളം വിതച്ച ആയിരമേക്കറില്‍ കണ്ണീര്‍പൂക്കളാണ്‌ ആദ്യം വിളഞ്ഞത്‌. പരിഷ്‌കൃതമല്ലാത്ത നാട്ടിലും ഒരു വിക്‌ടോറിയന്‍ ജീവിതമായിരുന്നു ഡോറിസിന്റെ മാതാവിന്റെ സ്വപ്‌നം. ഈ സ്വപ്‌നത്തിനു നിറം ചാര്‍ത്തിയാണു ഡോറിസിനെ റോമന്‍ കത്തോലിക്കാ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചേര്‍ത്തത്‌. ഡോറിസിനു പക്ഷേ പഠനം ഏറെക്കാലം തുടരാനായില്ല. കത്തോലിക്കാ കുടുംബമായിരുന്നില്ല ഡോറിസിന്റേതെന്നായിരുന്നു കാരണം.
പതിനഞ്ചാം വയസില്‍ സ്‌കൂളിനോടു വിടപറഞ്ഞു. പിന്നെ പഠനം സ്വയമായിരുന്നു. ഒപ്പം ഇടയ്‌ക്കിടെ ആയയുടെ ജോലിക്കും പോയി. കൃഷി വന്‍പരാജയമായിരുന്ന കുടുംബപശ്‌ചാത്തലത്തില്‍ ഡോറിസിനു ചിലപ്പോള്‍ മറ്റുവഴികളില്ലാതാവുകയായിരുന്നു. സീക്രട്ട്‌ ഗാര്‍ഡനും ബൈബിള്‍ കഥകളും നെപ്പോളിയന്‍, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, ചാള്‍സ്‌ ഡിക്കന്‍സ്‌ എന്നിവരുടെ ജീവിതരേഖകളും ഇതിനകം ഡോറിസ്‌ വായിച്ചുകഴിഞ്ഞു. ഇക്കാലത്താണ്‌ എഴുത്തു തുടങ്ങുന്നത്‌. ആദ്യ രചന ഷേക്‌സ്‌പിയറിന്റെ കഥപാത്രങ്ങളിലൂടെയായിരുന്നു. പഠനം നിര്‍ത്തേണ്ടിവരികയും സ്വപ്‌നങ്ങള്‍ക്കു മേല്‍ വിഷാദം പടരുകയും ചെയ്‌തനാളുകളില്‍ ബാല്യത്തിലെ കഷ്‌ടതകളെക്കുറിച്ചായിരുന്നു ഇവ.
ഈ എഴുത്തില്‍ ഡോറിസിനു മതിവന്നില്ല. കടന്നുപോയ ബാല്യം വല്ലാതെ ഉലച്ചിരുന്നു. അവരുടെ കാഴ്‌ചകളും സ്വപ്‌നങ്ങളും ബ്രിട്ടീഷ്‌ കോളനികളിക്കാരിലും തദ്ദേശീയരിലും പറന്നു നടന്നു. അവരുടെ ജീവിതങ്ങളായി പിന്നെ ഡോറിസിന്റെ മനസിനെ ഏറ്റവും ഉലച്ചത്‌.
മുപ്പതില്‍ ആദ്യപുസ്‌തകം
മുപ്പതാം വയസില്‍ ഡോറിസിന്റെ ആദ്യ പുസ്‌തകം പുറത്തുവന്നു. ദ ഗ്രാസ്‌ ഈസ്‌ സിംഗിംഗ്‌. കറുത്ത വര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയുടെ മേല്‍ വെളുത്തവര്‍ഗക്കാരിയായ വീട്ടമ്മയുടെ പീഡനങ്ങളായിരുന്നു പ്രമേയം. തൊട്ടുപിന്നാലെ മൂന്നു നോവലുകളുടെ പരമ്പര. ചില്‍ഡ്രന്‍ ഓഫ്‌ വയലന്‍സ്‌ എന്നു പേരിട്ട പരമ്പരയില്‍ മാര്‍ത്ത ക്വസ്‌റ്റ്‌, എ പ്രോപ്പര്‍ മാര്യേജ്‌, എ റിപ്പിള്‍ ഫ്രം ദ സ്‌റ്റോം എന്നിവയായിരുന്നു നോവലുകള്‍.
ബാല്യത്തില്‍നിന്നു കൗമാരത്തിലേക്കും അവിടെനിന്നു യൗവനത്തിലേക്കും കടന്ന പെണ്‍ജീവിതത്തിന്റെ രേഖപ്പെടുത്തലായിരുന്നു ഈ നോവലുകളില്‍ താന്‍ നടത്തിയതെന്നു പിന്നീട്‌ ഡോറിസ്‌ പറഞ്ഞു. പിന്നീട്‌ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ ഡോറിസ്‌ ലോകത്തിനു മുന്നില്‍ ഒന്നുമെഴുതാതിരുന്നു. ലോകമാകെ പിന്നീടു ആവേശത്തോടെ വായിച്ച ഗോള്‍ഡന്‍ നോട്ട്‌ബുക്കിലേക്കുള്ള മനസൊരുക്കമായിരുന്നു ഇക്കാലത്ത്‌. ഡോറിസിന്റെ ഗോള്‍ഡന്‍ നോട്ട്‌ബുക്കിനെക്കുറിച്ചു സെക്ഷ്വല്‍ പൊളിറ്റിക്‌സിന്റെ രചയിതാവായ കേറ്റ്‌ മില്ലെറ്റ്‌ ഇങ്ങനെ പറഞ്ഞു. `ഞങ്ങളുടെ തലമുറയെ തൊട്ടറിയാന്‍ വഴിയൊരുക്കുന്ന ഒന്നാണു ഗോള്‍ഡന്‍ നോട്ട്‌ബുക്ക്‌. ഓരോ തലമുറയിലേയും സ്‌ത്രീയെക്കുറിച്ച്‌ ഒരുപാടു പറയുന്ന പുസ്‌തകം. വായിച്ചു തുടങ്ങി, ഞാന്‍ ചിന്തിച്ചു. ഞാനേറെക്കാലമായി എഴുതാന്‍, വായിക്കാനെങ്കിലും കാത്തിരുന്ന പുസ്‌തകം.'

ലെസിംഗിന്റെ എഴുത്തിന്റെ കാലങ്ങളില്‍ കൃത്യമായി മൂന്നു പിരിവുകള്‍ കാണാനാകും. സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചെഴുതിയ കാലത്തെ കമ്മ്യൂണിസ്‌റ്റ്‌ എഴുത്തെന്നു വിളിച്ചു.
1994നും 1956നുമിടയിലവയിരുന്നു അവരുടെ ഇടതെഴുത്തുകള്‍ പുറത്തുവന്നത്‌. അവര്‍ക്ക്‌ അന്നും ഇന്നും ചായ്‌വ്‌ ഇടതു രാഷ്‌ട്രീയത്തോടു തന്നെ. പിന്നീട്‌ 1969 വരെ മനശാസ്‌ത്രപരമായ എഴുത്തുകളുമായും അതിനുശേഷം ശാസ്‌ത്രവുമായിരുന്നു ഡോറിസിന്റെ രചനാ ലോകം.
കമ്മ്യൂണിസ്‌റ്റ്‌ കാലത്തും സൂഫികാലത്തുമുള്ള രചനകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായപ്പോള്‍ ശാസ്‌ത്രവഴിയില്‍ അവര്‍ എഴുതിയ രചനകള്‍ വേണ്ടത്ര ശ്രദ്ധനേടിയില്ലെന്നതും ശ്രദ്ധേയമാണ്‌.
ഇങ്ങനെ ലോകസാഹിത്യത്തിന്റെ എഴുത്തുപുരയില്‍നിന്നു ലെസിംഗ്‌ മറന്നുകൊണ്ടിരിക്കുന്നതിനിടെയാണ്‌ അവരെത്തേടി നൊബേല്‍ എത്തിയത്‌. ഇന്നിന്റെ ഏറ്റവും മികച്ച സാമൂഹിക എഴുത്ത്‌ ശാസ്‌ത്രത്തിലൂടെയാകണമെന്ന വിശ്വാസമാണു തന്റെ എഴുത്തിന്റെ വഴി തിരിച്ചുവിട്ടതെന്നാണ്‌ അവരുടെ അഭിപ്രായം. ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള കാലത്താണ്‌ ഡോറിസിംഗിന്റെ എഴുത്തിനു ജീവന്‍ വച്ചത്‌. ഇക്കാലത്ത്‌ അവര്‍ പലപ്പോഴും വരികളില്‍ യുദ്ധത്തോടുള്ള നീരസം നിറച്ചു. യുദ്ധത്തെ വിഷമെന്നു വിളിച്ച അവര്‍ നമ്മളെല്ലാം യുദ്ധത്തിന്റെ സന്തതികളാണെന്നു പറഞ്ഞു. യുദ്ധം നമ്മളെ വളച്ചൊടിച്ചെന്നു പറഞ്ഞു വിശദീകരിച്ച അവര്‍ അതൊക്കെ മറക്കണമെന്നുപദേശിക്കുകയായിരുന്നു.
ഡോറിസ്‌ എഴുത്തിനപ്പുറം
പതിനഞ്ചാം വയസില്‍ ഔദ്യോഗിക വിദ്യാഭ്യാസം ഒരു സ്വപ്‌നമായി അവശേഷിക്കുന്നു എന്നു തിരിച്ചറിഞ്ഞതു മുതല്‍ ജീവിക്കാനുള്ള യുദ്ധത്തിലായിരുന്നു ഡോറിസ്‌. അതിനിടയിലായിരുന്നു ലോകസാഹിത്യം അവരുടെ വായനയിലേക്കെത്തിയത്‌. വീട്ടിലെ ചോളക്കൃഷിക്കു സഹായിക്കുന്നതിനൊപ്പം അവര്‍ ആയയുടെ ജോലിക്കും ഇടയ്‌ക്കു പോയി. ഇവിടെയൊക്കെയാണ്‌ എഴുത്തിലേക്കുള്ള വഴികള്‍ ഡോറിസില്‍ ശക്‌തമായത്‌. ദ ഗ്രാസ്‌ ഈസ്‌ സിംഗിംഗില്‍ പറയുന്ന കറുത്തവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയില്‍ ചിലയിടങ്ങളില്‍ തന്റെ അടയാളങ്ങളുണ്ടെന്ന്‌ ഡോറിസ്‌ തന്നെ ചില അഭിമുഖങ്ങളില്‍ പിന്നീടു പറഞ്ഞു.1937-ല്‍ പത്തൊമ്പതാം വയസിലായിരുന്നു ആദ്യ വിവാഹം. അന്ന്‌ സാലിസ്‌ബറിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററുടെ ജോലിയുണ്ടായിരുന്നു ഡോറിസിന്‌. വിവാഹം ഒരു കെണിയാണെന്നു തിരിച്ചറിഞ്ഞതിനാല്‍ അതവസാനിപ്പിച്ചു എന്നായിരുന്നു ആദ്യ ബന്ധം വേര്‍പെടുത്തിക്കൊണ്ട്‌ ഡോറിസിന്റെ പ്രതികരണം. ബന്ധം അധികനാള്‍ നീണ്ടില്ല. അവിടെവച്ചാണ്‌ ഡോറിസിന്റെ ഇടതുപക്ഷ പ്രേമം തുടങ്ങുന്നത്‌. കമ്മ്യൂണിസ്‌റ്റുകളുടെ കൂട്ടമായ ലെഫ്‌റ്റ്‌ ബുക്ക്‌ ക്ലബിന്റെ സജീവ പ്രവര്‍ത്തകയായതോടെ ഡോറിസിന്റെ എഴുത്തില്‍ ചുവപ്പും വിപ്ലവവുമൊക്കെ എത്തി. എല്ലായ്‌പോഴും എഴുത്തിനെക്കുറിച്ച്‌ അവര്‍ പറഞ്ഞതിങ്ങനെയായിരുന്നു....
എന്റെ ജീവിതമുണ്ട്‌ ഈ എഴുത്തില്‍. സ്‌ത്രീ, കുടുംബം എന്നീ കാര്യങ്ങളില്‍ ഒന്നാം ബന്ധം തകര്‍ന്നതോടെയാണു ലെസിംഗിന്റെ വരികള്‍ക്കു ചൂടേറിയത്‌. പക്ഷേ, അവര്‍ അപ്പോഴും ഓര്‍മപ്പിച്ചിരുന്നു, താനൊരു ഫെമിനിസ്‌റ്റേ അല്ല. ഞാന്‍ നിങ്ങളുടെ സഹോദരിയാണെന്നു ചിന്തിക്കൂ... നമുക്ക്‌ നന്മയിലേക്കു മുന്നേറാം എന്നു പറഞ്ഞപ്പോഴെല്ലാം അവര്‍ ഫെമിനിസ്‌റ്റ്‌ ചിന്തകള്‍ക്കുമുന്നില്‍ വാതില്‍കൊട്ടിയടയ്‌ക്കുകയും ചെയ്‌തു. ഇവിടെ എഴുത്തുകള്‍ ചരിത്രത്തെയും സംസ്‌കാരത്തേയും ചോദ്യം ചെയ്യുന്നു എന്ന ഒരു ഘട്ടത്തില്‍ ഡോറിസിന്‌ ആഫ്രിക്കയുടെ തന്നെ ചിലഭാഗങ്ങളില്‍ വിലക്കുണ്ടായി. ദക്ഷിണാഫ്രിക്കയില്‍ ഒരു കാലത്ത്‌ അവര്‍ക്കു പ്രവേശനം പോലുമില്ലാതായി. രണ്ടാം വിവാഹ ബന്ധവും ഡോറിസിന്‌ കുറേ അനുഭവങ്ങള്‍ സമ്മാനിച്ചു കുറഞ്ഞകാലം കൊണ്ട്‌ മൃതിയടഞ്ഞു. ഉഗാണ്ടയിലെ ജന്‍മന്‍ സ്‌ഥാനപതിയായിരുന്ന ഗോട്ട്‌ ഫ്രീഡ്‌ ലെസിംഗായിരുന്നു രണ്ടാം ഭര്‍ത്താവ്‌.
നാല്‍പതിലേറെ പുസ്‌തകങ്ങള്‍... നോവല്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍... പ്രണയവും ലൈംഗികതയും മുതല്‍ തീക്ഷ്‌ണമായ ഇടതു പ്രത്യയശാസ്‌ത്ര ചിന്തകള്‍ വരെ... ലോകസാഹിത്യത്തിന്റെ നിറുകയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതിയും ഡോറിസിനു തന്നെ. സാഹിത്യ നൊബേല്‍ സമ്മാനജേതാക്കളില്‍ വളരെ കുറവു മാത്രമാണു വനിതകള്‍. അവരില്‍ ഏറെ വൈകിമാത്രമാണ്‌ ഈ വെളുത്തവര്‍ഗക്കാരിയായ ആഫ്രിക്കന്‍ എഴുത്തുകാരിക്കു നൊബേല്‍ എത്തുന്നതെന്ന വ്യഥമാത്രം.

-sunday mangalam

Saturday, March 1, 2008

മരണശിക്ഷ

മുപ്പത്തിരണ്ടു വര്‍ഷം ജീവിതത്തില്‍ പിന്നിട്ടതില്‍ ഒരാഴ്‌ച മുമ്പുവരെ ജോസഫിന്‌ ഒരത്ഭുതവും തോന്നിയിരുന്നില്ല. സന്തോഷം നിറഞ്ഞ ബാല്യം, സ്വപ്‌നങ്ങള്‍ നിറഞ്ഞ കൗമാരം, യൗവനാരംഭം... സുഖകരമായ ജീവിതമായിരുന്നു. പ്രേമിച്ച പെണ്ണിനെത്തന്നെ കല്യാണവും കഴിക്കാനുമായി. എന്നിട്ടും, ഒരാഴ്‌ചയായി താന്‍ ജീവിച്ചിരിക്കുന്ന എന്ന സത്യം വലിയൊരത്ഭുതമായി ജോസഫിനു തോന്നുന്നു.
എന്തുകൊണ്ടാണ്‌ ഈ തോന്നല്‍ എന്ന ചോദ്യത്തിനു മറുപടി കിട്ടിയെന്നു വരില്ല. ഇന്നലെ അയാളും ജോലികഴിഞ്ഞു മടങ്ങുന്ന വഴിക്ക്‌ മുഴുവന്‍ ആലോചിച്ചത്‌ അതുമാത്രമാണ്‌. ഒരുമാസത്തിനിടയില്‍ ഉണ്ടായ രണ്ടു കൊലപാതക ശ്രമങ്ങള്‍. അവയാണ്‌ ജോസഫിന്റെ ജീവിതത്തെ അത്ഭുതമാക്കി മാറ്റുന്നത്‌. അവയൊക്കെ അതിഭയങ്കരമായിമറികടക്കാന്‍ അയാള്‍ക്കു സാധിച്ചു.
അതൊരു വൈകുന്നേരമായിരുന്നു. ജോസഫിനു നേര്‍ക്കു നടന്ന ആദ്യത്തെ കൊലപാതക ശ്രമം. അതുകഴിഞ്ഞ്‌ ആഴ്‌ചകള്‍ കഴിഞ്ഞപ്പോഴാണ്‌ കൊലപാതകശ്രമമായിരുന്നു എന്നു ജോസഫിനു തോന്നിയത്‌. വെറുമൊരു അപകടം, ഒരു ഡ്രൈവര്‍ക്കു വന്ന കൈപ്പിഴ എന്നിങ്ങനെയായിരുന്നു അയാള്‍ അതിനെക്കണ്ടിരുന്നത്‌. കൊലപാതകശ്രമമെന്ന്‌ അയാള്‍ക്ക്‌ വെറുതെയങ്ങു തോന്നുകയുമായിരുന്നില്ല. രണ്ടാമത്തെ സംഭവം കൂടിയായപ്പോള്‍ അയാള്‍ക്ക്‌ അങ്ങനെ ചിന്തിക്കേണ്ടിവരികയായിരുന്നു. ആദ്യത്തെ സംഭവത്തെക്കുറിച്ച്‌ ജോസഫിന്‌ നന്നായി ഓര്‍മയുണ്ട്‌.
അന്ന്‌,വൈകുന്നേരമായിരുന്നു. ബാങ്കിലാണു ജോസഫിനു ജോലി. ജോലി, ഉദ്യോഗം എന്നൊക്കെ മേനിക്കു പറയുന്നതാണെന്നും കണക്കെഴുത്തുകാരനാണു ഞാനെന്ന്‌ ഇടയ്‌ക്കിടെ ജോസഫ്‌ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. കണക്കെഴുത്തുകാരാ എന്ന വിളി കേള്‍ക്കാന്‍ ജോസഫിന്‌ ഒരുപാട്‌ ഇഷ്‌ടമാണ്‌. അസിസ്‌റ്റന്റ്‌ മാനേജരെ എങ്ങനെയാണ്‌ മുഖത്തു നോക്കി കണക്കെഴുത്തുകാരാ എന്നു വിളിക്കുക എന്നതാണു സഹപ്രവര്‍ത്തകരുടെ പ്രശ്‌നം. ബാങ്കിലെ കണക്കെഴുത്തു കഴിഞ്ഞ്‌, സമയം ഏതാണ്ട്‌ അഞ്ചരയായിക്കാണും. വീട്ടിലേക്കു മടങ്ങുകയായിരുന്നു. വിവാഹിതനാണ്‌, ഭാര്യ കോളജ്‌ അധ്യാപികയാണ്‌, സ്വന്തമായി വീടുണ്ട്‌... എന്നിട്ടും അയാള്‍ തനിച്ചാണു താമസം. അതില്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ലതാനും. ജീവനില്‍ വല്ലാതെ പേടിക്കുന്നതുകൊണ്ട്‌ വഴിയരികു ചേര്‍ന്നാണു നടപ്പ്‌. പെട്ടെന്ന്‌ പിന്നില്‍നിന്ന്‌ ഒരുകാര്‍ പാഞ്ഞുവരികയും വഴിയരുകിലേക്കു തെന്നിമാറി ജോസഫിനെ കൃത്യമായി കുറച്ചുകൂടി വഴിയരികറ്റത്തേക്കു തള്ളിമറിക്കുകയും ചെയ്‌തു. എന്നിട്ട്‌ അതു നിര്‍ത്താതെ പോയി.
എന്തോ സംഭവിച്ചു. ഒരു വീഴ്‌ചയല്ലേ, ജോസഫ്‌ തട്ടിക്കുടഞ്ഞെണീക്കാന്‍ നോക്കി. ഇടിച്ച കാറിനു നിറം കടും ചുവപ്പായിരുന്നു. അതേ നിറം തന്നെയായിരുന്നു അപ്പോള്‍ ജോസഫിന്റെ ഷര്‍ട്ടിനും പാന്റിനും. എഴുനേല്‍ക്കാന്‍ ഒന്നല്ല, പലവട്ടം ശ്രമിച്ചു. പിന്നാലെ വന്ന കാറും, ഓട്ടോറിക്ഷയും, ബൈക്കുകളുമൊന്നും ജോസഫിനെക്കാണാതെ പാഞ്ഞുപോയി. ചിലര്‍ ഇടയ്‌ക്കൊന്നു തിരിഞ്ഞുനോക്കി. പിന്നെ കരുണ തോന്നിയ ആരോ ഒരാള്‍ വിളിച്ചുപറഞ്ഞതു കേട്ട്‌, നെറ്റിയില്‍ നീല ലൈറ്റ്‌ തെളിച്ചു പോലീസ്‌ ജീപ്പുവന്നു. അതിലേക്കു രണ്ടുമൂന്നുപേര്‍ ചേര്‍ന്നു തന്നെ എടുത്തുകയറ്റി. ഇവിടെവച്ച്‌ അയാളുടെ ഓര്‍മകള്‍ മുറിഞ്ഞു.
മുപ്പത്തിരണ്ട്‌ എന്നത്‌ മറവിരോഗം പിടികൂടാനുള്ള പ്രായമാണെന്നതു ന്യായമായ സംശയമാണെന്ന്‌ അയാള്‍ക്ക്‌ അന്നേരം തോന്നി. മൂന്നോ നാലോ നാളുകള്‍ ജോസഫ്‌ ആശുപത്രിയിലായിരുന്നു. ആശുപത്രി വിട്ട നേരം, ബാങ്കിലേക്കു പോവുകയാണെങ്കില്‍ ഒരു അരദിവസം ലീവ്‌ ലാഭിക്കാമെന്നാണ്‌ അയാള്‍ ചിന്തിച്ചത്‌. വീട്ടില്‍ തനിച്ചിരിക്കണം. ബാങ്കിലാണെങ്കില്‍ ആരെങ്കിലുമൊക്കെയുണ്ടാകും. ആശുപത്രിയില്‍നിന്ന്‌ ഇറങ്ങാന്‍ നേരമാണു ബാങ്ക്‌ മാനേജര്‍, തനിക്കൊരുപാട്‌ രക്‌തം വേണ്ടിവന്നു എന്നു പറഞ്ഞത്‌. അയാളെ ഇടിച്ചിട്ട കാറിനും രക്‌തത്തിനും ഒരേ നിറമായിരുന്നു.
പിന്നെയുള്ള ദിവസങ്ങള്‍ പതിവുപോലെ മുന്നോട്ടുപോയി. രാവിലെ എണീക്കുകയും സമയമാകുമ്പോള്‍ ബാങ്കില്‍ കണക്കെഴുത്തിനു പോവുകയും ചെയ്‌തു. ഉച്ചയ്‌ക്ക്‌ ബാങ്കില്‍ കൊണ്ടുവന്നു തരുന്ന ചോറുണ്ടും, വൈകുന്നേരം വിശാലമായി കാപ്പികുടിച്ചും രാത്രികളില്‍ ചിലപ്പോള്‍ ഒന്നും കഴിക്കാതെയും അയാള്‍ കിടന്നുറങ്ങി. ശനിയാഴ്‌ച നേരത്തെ ബാങ്കില്‍ നിന്നു പോരേണ്ടതിനാല്‍ വൈകുന്നേരം ഒരു സിനിമയ്‌ക്കു പോകുന്നതു പതിവാണ്‌.
ജോസഫ്‌ ഈ നഗരത്തിലേക്കു സ്‌ഥലം മാറിവന്നിട്ട്‌ ആദ്യമായി സിനിമയ്‌ക്കു പോയപ്പോള്‍ ഒരാള്‍ കൂടി ഒപ്പമുണ്ടായിരുന്നകാര്യം എല്ലാ ശനിയാഴ്‌ചയും അയാള്‍ക്ക്‌ ഓര്‍മവന്നിരുന്നു. ആ ഓര്‍മ ഇപ്പോള്‍ ശനിയാഴ്‌ചയിലേക്കു മാത്രമായി ചുരുങ്ങിയോ എന്നും അയാള്‍ക്കു തോന്നിത്തുടങ്ങി. അക്കാലത്തായിരുന്നു അയാളുടെ വിവാഹം. അവളും അയാള്‍ക്കൊപ്പം ഈ നഗരത്തിലേക്കു വന്നു. അവര്‍ ഒരുമിച്ചു ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും വര്‍ത്തമാനം പറയുകയും കിടന്നുറങ്ങുകയും ചെയ്‌തു. അപ്പോഴൊന്നും ജോസഫിനു താന്‍ ജീവിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരാള്‍ കൂടി തന്നോടൊപ്പമുണ്ടെന്നും തോന്നിയിരുന്നില്ല. ഒരാള്‍ തന്നോടൊപ്പമുണ്ടെന്നത്‌ ഒരാവശ്യകതയാണെന്നും അയാള്‍ക്ക്‌ അഭിപ്രായമുണ്ടായിരുന്നില്ല.
ഉച്ചയ്‌ക്ക്‌ ബാങ്കില്‍ ഒരാള്‍ വര്‍ഷങ്ങളായി ഉച്ചയ്‌ക്ക്‌ ചോറു പൊതികെട്ടികൊണ്ടുവന്നിരുന്നു. ഇവിടേക്കു സ്‌ഥലം മാറിവന്നപ്പോള്‍തന്നെ അതിനെക്കുറിച്ച്‌ അയാള്‍ അന്വേഷിച്ചതാണ്‌. അതീ ബാങ്കിന്റെ ശാഖ ഇവിടെത്തുടങ്ങിയതുമുതല്‍ ഉള്ളതാണെന്നും വലിയ വിലയില്ലെന്നും തരക്കേടില്ലാത്ത ഊണാണെന്നും അയാള്‍ക്ക്‌ അറിയാനായി. എല്ലാവരുടെയും മതിപ്പു കേട്ടപ്പോള്‍ രാവിലെ എന്തായാലും ചോറുകെട്ടിപ്പൊതിഞ്ഞെടുക്കാനോ പാകംചെയ്യാനോ ഒന്നുമുള്ള തിരക്കു വേണ്ടെന്നും ഭാര്യയ്‌ക്ക്‌ അതുകൊണ്ട്‌ സമയം വൈകേണ്ടെന്നും തീരുമാനിച്ച്‌ അയാളും മറ്റുള്ളവരോടൊപ്പം പൊതിഞ്ഞുവരുന്ന ചോറു വാങ്ങാന്‍ തീരുമാനിച്ചു.
രണ്ട്‌ ആഴ്‌ച മുമ്പ്‌. ഒരു വെള്ളിയാഴ്‌ച.അയാള്‍ പതിവുപോലെ ഊണുകഴിച്ച്‌, ഇല ചുരുട്ടിക്കളഞ്ഞ്‌, ബാത്ത്‌റൂമിന്റെ അരികു ചേര്‍ന്നുനിന്നു സിഗരറ്റ്‌ വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നേരമാണ്‌ വലിയശബ്‌ദത്തോടെ ഛര്‍ദിച്ചത്‌. തൊട്ടടുത്ത നിമിഷം തലകറങ്ങി.ഒരപകടത്തില്‍പെട്ട്‌ കുറച്ചുനാള്‍ മാത്രം കഴിഞ്ഞപ്പോള്‍ ഉണ്ടായ തലകറക്കവും ഛര്‍ദിയും ബാങ്കിലെ മറ്റുള്ളവരെ വല്ലാതെ പേടിപ്പിക്കുകയും അവര്‍ ജോസഫിനെ ഒട്ടും വൈകാതെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു.
ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നു എന്ന ആശുപത്രി വിലയിരുത്തല്‍ കൂടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. മരിക്കാനായിരുന്നെങ്കില്‍ ഇയാള്‍ എന്നേ മരിക്കുമായിരുന്നു എന്നവര്‍ പറഞ്ഞു. പിറ്റേന്നു തന്നെ ആശുപത്രിയില്‍നിന്നു പോരുകയും വീട്ടില്‍ വിശ്രമിക്കുകയും ചെയ്‌തു.
ഞായറാഴ്‌ചകളില്‍ എവിടെയും പോകേണ്ടാത്തതിനാല്‍ ഉച്ചവരെ കിടന്നുറങ്ങുന്നത്‌ ജോസഫിന്റെ ശീലമാണ്‌. രാവിലെ ഇടയ്‌ക്ക്‌ എഴുനേല്‍ക്കുകയും പുതപ്പിനുള്ളില്‍ ഏറെനേരം കിടക്കുകയും ചെയ്യും. പിന്നെയും ഉറങ്ങും. ഇതിനിടയില്‍ ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ഒരു നിലതാഴെ റോഡില്‍ക്കൂടി പള്ളിയില്‍ നിന്നു മടങ്ങുന്നവരെ കാണും. അയാള്‍ക്കു ഭാര്യയോടൊപ്പം പള്ളിയില്‍ പോകുന്ന ശീലമുണ്ടായിരുന്നത്‌ അയാള്‍ അന്നേരം ഓര്‍ക്കും. പള്ളിയില്‍നിന്നു കുടുംബസമേതം നടന്നുപോകുന്നവരെ പ്രത്യേകമായും. അവിടെനിന്നു മധുരതരമായ ഓര്‍കളിലേക്ക്‌ യാത്രപോകും. കുറച്ചകഴിഞ്ഞ്‌ ഓര്‍മകളെ അതിന്റെ വഴിക്കുവിട്ട്‌ അയാള്‍ അയാളിലേക്കു തന്നെ മടങ്ങുകയും ചെയ്യും.
ഉച്ചയ്‌ക്ക്‌ എവിടെങ്കിലും പോയി എന്തെങ്കിലും കഴിക്കുകയും എന്തെങ്കിലുമൊക്കെ ചെയ്‌തു സമയം പോക്കുകയും ചെയ്‌തു പോന്നു. തിങ്കളാഴ്‌ചയായാല്‍ രാവിലെ തലേന്നത്തെ പതിവു തെറ്റിച്ചു വീണ്ടും കണക്കെഴുത്തിനുള്ള യാത്ര. ആഴ്‌ചയില്‍ ആറുദിവസം ഇങ്ങനെ ജീവിക്കുമ്പോള്‍ ഏഴാം ദിവസം ദിനചര്യകളെല്ലാം തിരിഞ്ഞുമറിയുന്നു. അന്നു താന്‍ മറ്റൊരു ലോകത്താണെന്ന്‌ അയാള്‍ക്കറിയാം.
കുറച്ചുകാലം മുമ്പു വരെ ഞായറാഴ്‌ചകള്‍ അയാള്‍ക്ക്‌ ആഘോഷമായിരുന്നു. അന്നുമുഴുവന്‍ അയാള്‍ വീട്ടില്‍തന്നെ കഴിഞ്ഞുകൂടുമായിരുന്നു. പിന്നെയുണ്ടായ ഒരു അപ്രതീക്ഷിത സംഭവമാണ്‌ ജോസഫിന്റെ ജീവിതം മാറ്റിമറിച്ചത്‌. യഥാര്‍ഥത്തില്‍ രണ്ടാമതുണ്ടായതും കരുതിക്കൂട്ടിയുള്ളതാണെന്നു കഴിഞ്ഞയാഴ്‌ചയാണ്‌ ജോസഫിനു മനസിലായത്‌. ആദ്യത്തേത്‌ അപകടമായിരുന്നില്ലെന്നും തന്നെ കൊല്ലാന്‍ വേണ്ടി ആരോ മനഃപൂര്‍വം കാറിടിച്ചുകയറ്റുകയായിരുന്നുവെന്നും ആരുടെയൊക്കെയോ സംസാരങ്ങളിലെ സംശയത്തെ അടിസ്‌ഥാനപ്പെടുത്തി കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണു ജോസഫിനോടു പറഞ്ഞത്‌. കഴിഞ്ഞമാസം മാത്രമായിരുന്നു അവള്‍ ജോലികിട്ടിയെത്തിയത്‌. അയാള്‍ക്കും അപ്പോള്‍ മാത്രമാണ്‌ അങ്ങനെയൊരു സംശമുണ്ടായതും. തിങ്കളാഴ്‌ച ഉച്ചയൂണു കഴിഞ്ഞു സിഗരറ്റ്‌ വലിക്കുന്നതിനായി പതുക്കെ കൂട്ടത്തില്‍നിന്നു വലിയുന്നതിനിടെ രഹസ്യമായി വിളിച്ച്‌ ആ പെണ്‍കുട്ടി ആരില്‍നിന്നോ കേട്ട കാര്യം പറയുകയായിരുന്നു.
എന്തിനാണ്‌ ഇങ്ങനെയൊരു സംശയമുണ്ടെങ്കില്‍ അതു മറ്റുള്ളവര്‍ തന്നോട്‌ മറച്ചുവയ്‌ക്കുന്നതെന്നും അയാള്‍ സംശയിച്ചു. ആരെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പോലീസില്‍ പരാതിപ്പെടണമെന്നു പെണ്‍കുട്ടി പറഞ്ഞു. സത്യത്തില്‍ അയാള്‍ മരണത്തെക്കുറിച്ച്‌ ഏറെകാലത്തിനു ശേഷം അന്നു വീണ്ടും ചിന്തിക്കുകയായിരുന്നു.

മൂന്നുവര്‍ഷം മുമ്പ്‌. അയാള്‍ വിവാഹം കഴിക്കുന്നതിനുമുമ്പ്‌ തലയ്‌ക്കുപിടിച്ച പ്രണയവുമായി നടക്കുന്ന കാലത്ത്‌. കോളജുവിട്ട ശേഷം തുടങ്ങിയ പ്രണയം നഷ്‌ടപ്പെടുമെന്നു തോന്നിയപ്പോള്‍ അയാള്‍ മരണത്തെക്കുറിച്ചു ചിന്തിച്ചു. ആത്മഹത്യയെക്കുറിച്ചായിരുന്നു അത്‌. പ്രണയിച്ച പെണ്‍കുട്ടിയെ നഷ്‌ടപ്പെടുന്നത്‌ ആത്മഹത്യയുടെ അത്രയും ക്രൂരമായ കാര്യമല്ലെന്ന്‌ അയാള്‍ക്കു തോന്നുന്നതുവരെ ആ ചിന്ത നീണ്ടു. അവളെത്തന്നെ വിവാഹം കഴിക്കുകയും ചെയ്‌തു.
പിന്നീടൊരിക്കല്‍അയാള്‍ മരണചിന്തയെക്കുറിച്ച്‌ അവളോട്‌ പറഞ്ഞപ്പോള്‍ അവള്‍ കുറച്ചുനേരത്തേക്കു പൊട്ടിച്ചിരിച്ചു. ആത്മഹത്യ ചെയ്യുന്നത്‌ കുറ്റമാണെന്നോ, ക്രൂരതയാണെന്നോ ആരു പറഞ്ഞുവെന്നാണവള്‍ ചിരി നിര്‍ത്തി ചോദിച്ചത്‌. ഒരാള്‍ തൂങ്ങിമരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ എന്നു പറഞ്ഞ്‌ അവള്‍ ഒന്നു നിര്‍ത്തി. എന്നിട്ടു തുടര്‍ന്നു. കയര്‍ വാങ്ങുന്നതു കുറ്റമല്ല, അത്‌ വീടിന്റെ കഴുക്കോലിലോ, ഫാനിലോ കെട്ടുന്നതു കുറ്റമല്ല... അവള്‍ സംശയം തീര്‍ക്കാന്‍ ഇടയ്‌ക്ക്‌ ആണോ എന്ന്‌ ജോസഫിനോട്‌ ചോദിച്ചു.ഒരിക്കലുമല്ല എന്ന മട്ടില്‍ അയാള്‍ തലയാട്ടിക്കൊടുത്തു. കെട്ടിയ കയറിന്റെ അറ്റത്തു ഒരു മനുഷ്യക്കഴുത്തിനു കടക്കാവുന്ന രീതിയില്‍ കുരുക്കിടുന്നതു ലോകത്ത്‌ ഒരു ശിക്ഷാനിയമപ്രകാരവും കുറ്റകരമല്ല. ആ കുരുക്കില്‍ കഴുത്തുകയറ്റുന്നതും കുറ്റമല്ല. അതില്‍ കുടുങ്ങി, ഇത്തിരി ശ്വാസം കിട്ടാന്‍ വേണ്ടി പിടയുന്നതോ, കാലുകള്‍ നഖത്തിന്റെ പോറലേറ്റു മുറിയുന്നതോ കുറ്റമല്ല. പിന്നെ മരിക്കുന്നതെങ്ങനെ കുറ്റമാകും.
അവളുടെ ചോദ്യത്തിന്റെ രസികത്വത്തെക്കുറിച്ച്‌ അയാള്‍ ആ രാത്രി മുഴുവന്‍ ചിന്തിച്ചു കഴിഞ്ഞു. താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്‌ ഒരു അത്‌ഭുതമേ അല്ലെന്ന്‌ അവള്‍ ചിന്തിക്കുന്നതായി ആ രാത്രിയില്‍ അയാള്‍ക്കു തോന്നി. ഒരാഴ്‌ചയായുള്ള മരണഭയത്തില്‍ കഴിഞ്ഞുകൂടവേ പഴയകാര്യങ്ങള്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചില്ല. ആരോ തന്നെക്കൊല്ലാന്‍ പിന്നാലെ നടക്കുന്നുണ്ടെന്ന്‌ അയാളും വിശ്വസിച്ചു. എന്നും വീട്ടിലേക്കു പോകുന്നതു പല വഴിക്കാക്കി. വഴിമാറി സഞ്ചരിക്കാന്‍ വേണ്ടി കിലോമീറ്ററുകളോളം അധികം നടന്നു. ഉച്ചയ്‌ക്കു ഭക്ഷണം പുറത്തു ഹോട്ടലില്‍നിന്നാക്കി. അതും എന്നും പല ഹോട്ടലുകളില്‍നിന്ന്‌. രാത്രി കിടക്കാന്‍ നേരത്തു വീടിന്റെ ജനലുകളും വാതിലുകളും ആര്‍ക്കും അതിക്രമിച്ചുകയറാനാകാത്ത വിധം അടച്ചിട്ടുള്ളതായി ഉറപ്പുവരുത്തി. രാത്രിയില്‍ ഇടയ്‌ക്കിടയ്‌ക്ക്‌ മുറി തുറന്നുനോക്കി. ആരുമില്ലെന്നുറപ്പുവരുത്തി വീണ്ടും ഉറങ്ങി. രാവിലെ ബാങ്കിലേക്കുള്ള യാത്രയും പലവഴിയാക്കി. പല വഴികളും അയാള്‍ ആദ്യം കാണുന്നതായിരുന്നു. അങ്ങനെയും ചിലയിടങ്ങളില്‍ എത്താമെന്നതും അയാളുടെ പുതിയ അറിവായിരുന്നു. വെള്ളിയാഴ്‌ച ബാങ്കില്‍നിന്ന്‌ ഇറങ്ങാന്‍ നേരമാണ്‌ അയാള്‍ക്ക്‌ ഫോണ്‍ വന്നത്‌.
അപ്പുറത്ത്‌ ഒരു സ്‌ത്രീ സ്വരമായിരുന്നു. തന്നെ അങ്ങനെ സ്‌ത്രീകളൊന്നും വിളിക്കാത്തതിനാല്‍ അയാളിലും സ്വാഭാവികമായി ഒരു ആവേശമുണര്‍ന്നു. സ്‌ത്രീസ്വരം പേരു പറഞ്ഞതു കേട്ട്‌ അയാള്‍ അമ്പരന്നു. തന്റെ ഭാര്യയുടെ പേര്‌. അത്‌ തന്റെ ഭാര്യ തന്നെയായിരുന്നുവെന്നു മനസിലാക്കാന്‍ ``ഇന്നത്തെ കണക്കെഴുത്തൊക്കെ'' കഴിഞ്ഞോ എന്ന ചോദ്യം വരെ അയാള്‍ക്കു ക്ഷമിക്കേണ്ടിവന്നു. സംസാരിച്ചുകഴിഞ്ഞ്‌ ബാങ്കില്‍നിന്നിറങ്ങി നേരായ വഴിയില്‍ വീട്ടിലേക്കു നടന്നു. ദിനചര്യകളെയെല്ലാം തെറ്റിക്കേണ്ട ഞായറാഴ്‌ചയ്‌ക്കു കാത്തുനില്‍ക്കാതെ ഇന്നലെ, ശനിയാഴ്‌ച വൈകുന്നേരം അയാള്‍ ഒരു ചെറിയ ബാഗുമെടുത്തു വീടുപൂട്ടിയിറങ്ങി.

മൂന്നുമാസം മുമ്പ്‌ ഭാര്യ തെറ്റിപ്പിരിഞ്ഞു അവിടം വിട്ടുപോയി താമസം തുടങ്ങിയതിനുശേഷം ആദ്യമായിരുന്നു ആ നഗരം വിട്ടുള്ള യാത്ര. വീണ്ടും കാണണമെന്നുള്ള ഭാര്യയുടെ ആഗ്രഹം കേട്ട്‌ അയാള്‍ മരണഭയം മാറ്റിവച്ചു യാത്ര ചെയ്യുകയാണ്‌. മരണഭയത്തെക്കുറിച്ചു പറഞ്ഞാല്‍ അതൊരു കുറ്റമല്ല എന്നവള്‍ പറയുമെന്നയാള്‍ ഓര്‍ത്തു. മൂന്നുമാസങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ അവള്‍ക്കോ അയാള്‍ക്കോ പറയത്തക്ക മാറ്റങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
അവള്‍ താമസിക്കാന്‍ ഒരു വാടകവീടെടുത്തിരുന്നു എന്ന ചിന്ത അയാളെ അത്‌ഭുതപ്പെടുത്തി. കാരണം അവളുടെ നാട്‌ അവിടെയടുത്തായിരുന്നു. അയാള്‍ അവളോടൊപ്പമാണ്‌ വീട്ടിലേക്കെത്തിയത്‌. വഴി പറഞ്ഞു തന്നാല്‍ തെറ്റിയേക്കുമെന്ന്‌ അവള്‍ തന്നെ പറഞ്ഞിരുന്നു. നാലുവര്‍ഷം പ്രേമിച്ചു നടന്നതിനാല്‍ ഇവള്‍ക്കു തന്റെ തെറ്റലുകളെക്കുറിച്ച്‌ ഇപ്പോഴും നല്ല നിശ്‌ചയമാണെന്നോര്‍ത്ത്‌ അയാള്‍ക്കു ചിരിവന്നു, അത്ഭുതവും.
അവര്‍ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചും അവര്‍ ഒരുമിച്ചു മടങ്ങുന്നതിനെക്കുറിച്ചും അവള്‍ പറയുമെന്ന്‌ അയാള്‍ കരുതി. അവള്‍ അതെക്കുറിച്ച്‌ ഒന്നു സൂചിപ്പിക്കുന്നതു പോലുമില്ലെന്നറിഞ്ഞ്‌ അയാള്‍ തന്നെ അക്കാര്യം പറയാന്‍ തീരുമാനിച്ചു. അവള്‍ അവളെക്കുറിച്ചോ അയാളെക്കുറിച്ചോ അവരെക്കുറിച്ചോ ഒന്നും പറയാതിരിക്കുകയും അവള്‍ പഠിപ്പിക്കുന്ന സാമ്പത്തികശാസ്‌ത്രത്തെക്കുറിച്ചു വാചാലയാവുകയും ചെയ്‌തു. ബാങ്കിലെ കണക്കെഴുത്തുകാരനായതുകൊണ്ടും അയാള്‍ക്കും സാമ്പത്തികശാസ്‌ത്രം ഇഷ്‌ടപ്പെട്ട വിഷയമായതുകൊണ്ടും ഇരുവര്‍ക്കും മറ്റെന്തെങ്കിലും വരും നിമിഷങ്ങളില്‍ പറയാനുണ്ടാകുമെന്നും കരുതി അയാളും അവളുടെ സംസാരത്തില്‍ സജീവമായി പങ്കുചേര്‍ന്നു.
അയാള്‍ക്കിഷ്‌ടമുള്ള കറികള്‍ അവള്‍ മറന്നിട്ടില്ല എന്നോര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു അവള്‍ ഒരുക്കിയ അത്താഴം. അതുകഴിഞ്ഞ്‌ സംസാരം തുടങ്ങാന്‍ ജോസഫ്‌ ശ്രമിക്കുന്നതിനിടയില്‍ അവള്‍ താല്‍പര്യമില്ലാതെ മറുപടിയോടെ ഉറങ്ങാമെന്നു പറഞ്ഞപ്പോള്‍ ഇവള്‍ തന്നെ പറ്റിക്കുകയാണോ എന്ന്‌ അയാള്‍ക്കു തോന്നി. മുമ്പായിരുന്നെങ്കില്‍ അതു നേരിട്ടുചോദിക്കാമായിരുന്നുവെന്നും ഇപ്പോള്‍ തെറ്റിപ്പിരിഞ്ഞുപോയ ഭാര്യയോട്‌ അതു ചോദിക്കേണ്ടെന്നും അയാളുടെ മനസു തീരുമാനമെടുത്തു.
ഒരുമിച്ചുറങ്ങാമെന്നു പറഞ്ഞ്‌ അയാളെയും കൂട്ടി അവള്‍ കിടപ്പുമുറിയിലേക്കു പോയി. അയാള്‍ക്ക്‌ താന്‍ ജീവിച്ചിരിക്കുന്നു എന്ന്‌ ഒരാഴ്‌ചയായി തോന്നുന്നതിനേക്കാള്‍ അത്ഭുതമാണു ജോസഫിന്‌ അപ്പോള്‍ ഉണ്ടായത്‌. അപകടത്തിലോ, വിഷത്തിലോ താന്‍ മരിച്ചുപോയിരുന്നെങ്കില്‍ എന്ന ചിന്ത അയാള്‍ക്കു താങ്ങാവുന്നതിനും അപ്പുറമായി. അവര്‍ ഒരുമിച്ചുറങ്ങാന്‍ കിടക്കുകയും രതിയിലേര്‍പ്പെടണമെന്ന്‌ അവള്‍ സ്വരം താഴ്‌ത്തി ജോസഫിനോടു പറയുകയും ചെയ്‌തു.
ഭാര്യ തന്നോടൊപ്പം മടങ്ങിവരികയാണെന്ന തോന്നലാണ്‌ അയാള്‍ക്ക്‌ അവളുടെ ചോദ്യത്തില്‍ തോന്നിയത്‌. അയാള്‍ സമ്മതിക്കുകയും അവര്‍ ഉറങ്ങാന്‍ കിടക്കുകയും ചെയ്‌തു. അവള്‍ ജോസഫിന്റെ കൈകള്‍ക്കുള്ളിലായ സമയത്താണു തന്നെയാരോ കഴിഞ്ഞ മൂന്നുമാസമായി കൊല്ലാന്‍ ശ്രമിക്കുകയാണെന്നും അപകടമുണ്ടായെന്നും ഭക്ഷണത്തില്‍ വിഷം കലര്‍ന്നെന്നും അയാള്‍ പറഞ്ഞത്‌. അപ്പോള്‍ അവളില്‍ ഒരു പിടച്ചിലുണ്ടാകുന്നത്‌ അയാള്‍ തിരിച്ചറിഞ്ഞു. അയാളില്‍ പറ്റിച്ചേര്‍ന്നിരുന്നു അവള്‍. അവളുടെ കഴുത്തു വിയര്‍ത്തുകുളിച്ചത്‌ അയാള്‍ രുചിച്ചറിഞ്ഞു.അവള്‍ ഒന്നും മിണ്ടാതെ കുറച്ചുനേരം അയാളുടെ കൈകള്‍ക്കുള്ളില്‍ കിടന്നു. പിന്നെ `നിങ്ങള്‍ക്കു മരിക്കാന്‍ പേടിയുണ്ടോ' എന്നു ചോദിച്ചുകൊണ്ട്‌ എഴുനേല്‍ക്കുകയായിരുന്നു.
മുറിയിലെ ഇത്തിരിവെട്ടത്തില്‍ അവള്‍ മൂന്നുമാസം കൊണ്ടു കൂടുതല്‍ അഴകുള്ളവളായി എന്നയാള്‍ക്കു തോന്നി. അതേ നിമിഷത്തില്‍ അയാളുടെ കഴുത്തിനോട്‌ രണ്ടു കൈകള്‍ ഇരുട്ടിലൂടെ ചേര്‍ന്നു ചുറ്റി. അനന്തരം ചുറ്റും ഇരുട്ടുമാത്രമായി.

ലോഗ്‌ഓഫ്‌

ലോഗ്‌ഓഫ്‌ അന്നേരം ജാനറ്റ്‌ കുളിക്കാന്‍ പോയി...കുളി എന്നത്‌ അത്ര വലിയ കുഴപ്പമൊന്നുമല്ലാത്തതിനാല്‍ അവള്‍ മടങ്ങി വരുന്നതുവരെ ആ `ഠ' വട്ടത്തില്‍ തന്നെ ഇരിക്കാനുള്ളതായിരുന്നു അരുണ്‍ രവിശങ്കറിന്റെ തീരുമാനം. അരുണ്‍ രവിശങ്കര്‍,വാര്‍ത്താ ഏജന്‍സിയുടെ സ്‌റ്റാഫ്‌ ഫോട്ടോഗ്രാഫര്‍.ഇപ്പോള്‍ കേന്ദ്ര തലസ്‌ഥാന പ്രദേശത്തെ ഇന്റര്‍നെറ്റ്‌ കഫേയില്‍. കാത്തിരിപ്പിന്‌ എങ്ങനെ പോയാലും പത്തുമിനുട്ടെങ്കിലും നീളം വരും. ഒരു വില്‍സ്‌ എരിക്കുന്നതിനുള്ള മതിയായ സമയം. പക്ഷേ, മടങ്ങിയെത്തുമ്പോള്‍ ഒരു പക്ഷേ ഇപ്പോഴത്തെ ക്യുബിക്കിള്‍ മറ്റാരെങ്കിലും കയ്യടക്കിയിരിക്കും.
`വേണ്ട പ്രിയേ.., തല്‍ക്കാലം നീ മടങ്ങിവരും വരെ ഒരു വില്‍സ്‌കാലത്തിനായി പുറത്തുപോകേണ്ട...'
ഇങ്ങനെ എത്രയെത്ര കാത്തിരിപ്പുകള്‍, എത്രയോ മിനുട്ടുകള്‍, ചിലപ്പോള്‍ മണിക്കൂറുകള്‍ വരെയും. വര്‍ഷങ്ങളേറെ...മഴമരങ്ങള്‍ തണല്‍വിരിക്കുന്ന പട്ടാമ്പിക്കോളജിലെ നീളന്‍ വഴികളില്‍, നന്നേകുറഞ്ഞ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ ക്രോസിംഗുകളെ ചാടിക്കടന്നു വരുന്നതും കാത്ത്‌... എത്രയെത്ര സമയങ്ങള്‍... പതിവുതെറ്റാതെ ജാനറ്റ്‌ ലോഗ്‌ഇന്‍ ചെയ്യുന്നു.അതിനിടയില്‍ ആദ്യമായാണ്‌ ഇങ്ങനെ കുളിയുടെ പേരു പറഞ്ഞു ജാനറ്റ്‌ മുങ്ങുന്നത്‌... .
അസൈന്‍മെന്റുകളൊന്നുമില്ലാത്ത വൈകുന്നേരം. ഐ.ടി.ഒയില്‍ രാവിലെയുണ്ടായ ബോംബുഭീഷണിയെത്തുടര്‍ന്നുള്ള തെരച്ചിലിന്റെ ചിത്രങ്ങള്‍ വായുവില്‍ പറന്നു പറന്നു ലോകത്തു വിവിധയിടങ്ങളിലുള്ള പത്രമോഫീസുകളില്‍ എഡിറ്റര്‍മാരുടെ കാരുണ്യം കാത്തു കിടക്കുന്ന സുന്ദര സായാഹ്‌നം. അരുണ്‍ കാത്തിരിക്കുകയാണ്‌. ജാനറ്റ്‌ കുളിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു മിസ്‌ഡ്‌കോള്‍ സംഗീതത്തില്‍ അരുണ്‍ അതു തിരിച്ചറിഞ്ഞു. പിന്നെ കുറച്ചു കഴിഞ്ഞ്‌...അങ്ങേയറ്റത്തു നിന്ന്‌ അനക്കങ്ങള്‍ ഒന്നുമേ ഉണ്ടാകാതിരുന്ന നേരത്തിനിപ്പുറം അരുണിന്റെ ഫോണ്‍ വീണ്ടും ശബ്‌ദിച്ചു. ഒന്നു വിറച്ചു. `അരുണ്‍, നെറ്റ്‌ കിട്ടണില്ല്യാ...' ജാനറ്റിന്റെ വിഷമം മുഴുവന്‍ ഒറ്റ എസ്‌.എം.എസില്‍ അരുണ്‍ വായിച്ചെടുത്തു. `നാട്ടിലെ നശിച്ച നെറ്റ്‌' എന്നു പറഞ്ഞ്‌ ഇനിയൊന്നും ചെയ്‌തു തീര്‍ക്കാനില്ലാത്ത രാവിലേക്ക്‌, നുരച്ചുപൊന്തുന്ന ഒരു ബിയര്‍ തണുപ്പിലേക്ക്‌ ഒളിക്കുകയല്ലാതെ മറ്റൊന്നും അരുണിനുമുമ്പിലില്ല. അല്ലെങ്കില്‍ എപ്പോഴും ഉണ്ടാകാവുന്ന ഭീതികളിലൊന്ന്‌ സംഭവിക്കണം. നഗരത്തിലൊരു പൊട്ടിത്തെറി. അല്ലെങ്കില്‍ പ്രധാനപ്പെട്ടവരാരെങ്കിലൂം മരിക്കണം. എവിടെയെങ്കിലും ഒരു ബോംബുഭീഷണിയെങ്കിലും.
ഒന്നും ഈ നിമിഷം സംഭവിച്ചുകൂടെന്നില്ല. രണ്ടുവര്‍ഷം മുമ്പ്‌ ദീപാവലി നാള്‍.ഒന്നുമുണ്ടാവല്ലേയെന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിച്ചും പ്രാര്‍ഥിച്ചും ഇരിക്കുമ്പോഴാണ്‌ കൊണാട്ട്‌പ്ലേസിലെ മാര്‍ക്കറ്റുകള്‍ പൊട്ടിത്തെറിച്ചത്‌. ആഗ്രഹങ്ങളോ പ്രാര്‍ഥനകളോ ഒന്നിനെയും തടുക്കാനാവാത്തതാണെന്ന ഉത്തമബോധ്യത്തില്‍ ബിയറിലേക്കു മുങ്ങുന്നതിനു മുമ്പ്‌ മറ്റാരെങ്കിലും പച്ചവെളിച്ചം തെളിയിച്ചു കംപ്യൂട്ടറിനു മുമ്പിലുണ്ടോ എന്നു നോക്കി. `ജാനറ്റ്‌ ഇപ്പോള്‍ നീ.., കുളിച്ചു കൂടുതല്‍ സുന്ദരിയായിരിക്കും.'ഓഫ്‌ലൈനിലേക്ക്‌ സന്ദേശത്തെ വിരലില്‍ നിന്നു കീബോര്‍ഡിലേക്കു പകര്‍ന്നു തീര്‍ന്നതും ഇറാനില്‍ നിന്നു തസ്‌നിയുടെ `ഹായ്‌, മൈ ഇന്ത്യന്‍ ഫ്രണ്ട്‌' സന്ദേശം അരുണിന്റെ മുന്നിലെ മോണിട്ടറിലേക്കു ചാടി വീണു. മറുപടിയായി എന്തെങ്കിലും പറയും മുമ്പ്‌ അടുത്ത സന്ദേശം. `ഇന്ത്യക്കാരാ നിന്റെ നാട്ടില്‍ തിരൂര്‍ എന്നൊരു സ്‌ഥലമുണ്ടോ?'തസ്‌നിയുടെ തിരൂര്‍ ചോദ്യത്തില്‍ അരുണിന്റെ കണ്ണില്‍കൂടി 611 പാസഞ്ചര്‍ കടന്നുപോയി. അന്ന്‌ അരുണ്‍ പട്ടാമ്പിക്കോളജിലായിരുന്നു. വിപ്ലവം അസ്‌ഥിക്കു പിടിച്ച എസ്‌.എഫ്‌.ഐക്കാരന്‍. പക്ഷേ, എത്രയോ വൈകുന്നേരങ്ങളില്‍ അതേ സഖാവ്‌, സഖാക്കളോടു കള്ളംപറഞ്ഞ്‌ ജാനറ്റിനൊപ്പം 611 പാസഞ്ചറില്‍ തിരൂരേക്കു പോയിരിക്കുന്നു. പട്ടാമ്പിയുടേയും തിരൂരിന്റെയും മഞ്ഞപ്പലക ബോര്‍ഡുകള്‍ക്കിയില്‍ ശ്വാസവും ചൂടുമേറ്റ ചൂടന്‍ പ്രണയനാളുകള്‍. `അതേ, തിരൂര്‍...എന്റെ ജാനറ്റിന്റെ നാട്‌.!എങ്ങനെയറിയാം നിനക്കു തിരൂരിനെ. എന്റെയും ജാനറ്റിന്റെയും തിരൂര്‍.'`അതേ ആയിരിക്കാം.പക്ഷേ..,'തസ്‌നി എന്തൊക്കെയോ ടൈപ്പ്‌ ചെയ്യുകയും പിന്നെ അതൊക്കെ മായ്‌ക്കുകയും ചെയ്‌തു. `അവിടെ നിന്റെ സഹോദരങ്ങള്‍ ഞങ്ങളുടെ ആള്‍ക്കാരെ വെട്ടിക്കൊന്നുവെന്ന്‌ നിന്റെ നാട്ടിലെ ഒരു പത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്നു ഞാനിപ്പോള്‍ വായിച്ചതേ ഉള്ളൂ.'വല്ലാതെ വിയര്‍ത്തിരിക്കുന്നു. ഞാനൊന്നു കുളിക്കട്ടേയെന്നു പറഞ്ഞ്‌ ജാനറ്റും കുളിമുറിയില്‍ കയറും മുമ്പ്‌ അരുണിനോടു പറഞ്ഞിരുന്നു. നീ ഇപ്പോള്‍ തിരൂരില്‍ വന്നിരുന്നെങ്കില്‍ തെണ്ടിപ്പോയേനെയെന്ന്‌. ബൈക്കുകളിലെ യാത്ര നിരോധിച്ചിരിക്കുന്നു. പിന്നെങ്ങനെ നീയെന്നെ പിന്നിലിരുത്തി പറവണ്ണയില്‍ കടല്‍ കാണിക്കാന്‍ കൊണ്ടുപോകും. എന്നു ചോദിച്ചു നിര്‍ത്തി.
പറവണ്ണയാത്രകളുടെ ഓര്‍മകള്‍ നല്‍കിയാണ്‌ ജാനറ്റ്‌ കുളിക്കാന്‍ മുങ്ങിയത്‌. സത്യമായും, ജാനറ്റിനു കുളിമുറിയില്‍ കയറാന്‍ കണ്ട നേരത്തെ അരുണ്‍ തസ്‌നിയോടു സംസാരിക്കുമ്പോഴും വെറുത്തിരുന്നു. `അതേ തസ്‌നി,നീ കേട്ടിട്ടില്ലേ?തീരൂര്‍ ഇത്രയും നാള്‍ നല്ല നാടായിരുന്നു.'`ഇപ്പോഴോ?'തസ്‌നിയുടെ ചോദ്യം ചിഹ്നത്തിന്റെ വളഞ്ഞ രൂപത്തിനുള്ളില്‍ പിന്നെയും പിന്നെയും വളഞ്ഞു കുത്തി കൂടുതല്‍ ഉത്തരങ്ങള്‍ തിരഞ്ഞു. `ഇന്ത്യക്കാരാ, നമ്മള്‍ കണ്ടിട്ട്‌ രണ്ടു മാസമായി അല്ലേ?ഞാന്‍ ഈ ദിവസങ്ങളിലൊന്നും ചാറ്റ്‌ ചെയ്യാന്‍ വരാറില്ലായിരുന്നു. നിന്റെ സ്വീറ്റ്‌ ഹാര്‍ട്ട്‌, അവള്‍ എന്തു പറയുന്നു.
ഞാന്‍ നിന്റെ വര്‍ത്തമാനങ്ങളില്‍ നിന്നു നിന്നോടു ശരിക്കും അസൂയപ്പെടുന്നു.ഞങ്ങളാരും ഇങ്ങനെയൊന്നും പ്രണയിക്കാറില്ല എന്നു നിന്നോടു ഞാന്‍ പറഞ്ഞിട്ടില്ലേ?നമ്മള്‍ അവസാനമായി ചാറ്റ്‌ ചെയ്‌തതെന്നാണെന്ന്‌ ഓര്‍ക്കുന്നോ അരുണ്‍?അന്നു രാത്രി പുലര്‍ന്നപ്പോഴാണ്‌ അവര്‍ സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത്‌. അന്നു ഞങ്ങള്‍ക്ക്‌ അഷൂരാ ആയിരുന്നു. പിന്നെ ഇന്നാണു ഞാനെന്റെ കംപ്യൂട്ടര്‍ ഓണാക്കുന്നതു തന്നെ!.'ശരിയാണു തസ്‌നീ, ഞാനുമോര്‍ക്കുന്നു. അന്നാണു ഞാന്‍ ജാനറ്റിനെക്കുറിച്ചു നിന്നോടു പറഞ്ഞത്‌.'അരുണ്‍ തസ്‌നിയുമായി ഓര്‍മകള്‍ വീണ്ടെടുത്തു. അവള്‍ തിരൂരിനെക്കുറിച്ചു വീണ്ടും ചോദിക്കരുതേ എന്നായിരുന്നു അരുണ്‍ അപ്പോള്‍ ആഗ്രഹിച്ചിരുന്നത്‌. `അയാള്‍ സദ്ദാം, ഞങ്ങളുടെ ശത്രുവായിരുന്നു. ഞങ്ങളോടു പൊരുതാന്‍ അയാളെ ഞങ്ങളുടെ ശത്രുവാക്കിയവര്‍ തന്നെ അയാള്‍ക്കു കയറുമൊരുക്കി. എന്നിട്ടും, നീ പ്രണയാഘോഷത്തിലായിരുന്നിട്ടും...ഞങ്ങള്‍ അഷൂരാ തയാറെടുപ്പുകളിലായിരുന്നിട്ടും സദ്ദാം ഹുസൈനെ സ്‌നേഹിക്കണമെന്നാണ്‌ നീ എന്നോടു പറഞ്ഞത്‌.'`ശരിയാണു തസ്‌നീ...ഞാന്‍ ഒന്നും മറന്നിട്ടില്ല. ഞാന്‍ പിന്നെയും, പലവട്ടംഎന്നുമെന്നു പറയാം...നിന്നെ ചാറ്റ്‌ ചതുരങ്ങളില്‍ തിരഞ്ഞിരുന്നു. പക്ഷേ, കണ്ടു കിട്ടിയില്ല.തസ്‌നി എന്നൊരാളില്ലെന്നു ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങുകയായിരുന്നു. ഒരു തരത്തില്‍ ജാനറ്റ്‌, എന്റെ സ്വീറ്റ്‌ ഹാര്‍ട്ട്‌ ഞാന്‍ അങ്ങനെ വിശ്വസിക്കണമെന്നും ആ വിശ്വാസം സത്യമാകണമെന്നും ആഗ്രഹിക്കുന്നു തസ്‌നി.'`എന്ത്‌ അരുണ്‍?'തസ്‌നിയുടെ ചോദ്യം ചിഹ്നഹ്‌നത്തിനു പുറത്തേക്കു വീണ്ടും വളഞ്ഞുകുത്തി.`അറിയുമോ തസ്‌നീ,നിന്നെ ജാനറ്റിനു പേടിയാണ്‌.
ഞാന്‍ നിന്നോടിങ്ങനെ ഇടയ്‌ക്കിടെ ചാറ്റ്‌ ചെയ്യുന്നതു പോലും'`എന്നെ പേടിയോ?'തസ്‌നി വീണ്ടും ചോദ്യത്തിലേക്കു മറിഞ്ഞു വീണു. സത്യത്തില്‍ അരുണ്‍ ജാനറ്റിന്റെ വെറുമൊരു സംശയത്തില്‍ കൂടി തസ്‌നിയെ ചോദ്യത്തിലേക്കു മറിച്ചിടുകയായിരുന്നു. ലോകത്തെല്ലായിടത്തും ചോദ്യത്തിന്‌ ഒരേ രൂപമാണ്‌. ദാ ഇങ്ങനെ.(?) വളഞ്ഞുകുത്തി. എന്നെപ്പറ്റിച്ചുത്തരം കണ്ടെത്താമോ എന്ന പരിഹാസം കലര്‍ന്ന വെല്ലുവിളി പോലെ. അരുണ്‍ നീ അവളോടു പറഞ്ഞേക്കൂ... എന്നെ പേടിക്കേണ്ടെന്ന്‌. വെറുമൊരു പെണ്ണിനെപ്പോലെ ഞാന്‍ നിന്റെ മനസു കവരില്ലെന്ന്‌. നിന്റെ നെഞ്ചിലെ രോമങ്ങളില്‍ വിരല്‍ പരതി ഞാന്‍ നിന്നെ ചുംബനങ്ങള്‍ മൂടി സ്‌നേഹം പകര്‍ന്നു ഞാന്‍ നിന്നെ തട്ടിയെടുക്കില്ലെന്ന്‌. അതു നിങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്‌കാരമാകാനാണ്‌ ഞാനും ആഗ്രഹിക്കുന്നതെന്ന്‌. ഛെ... അതല്ല തസ്‌നീനിങ്ങള്‍ ഇറാന്‍കാരൊക്കെ തീവ്രവാദികളാണെന്നാണ്‌ എന്റെ സ്വീറ്റ്‌ ഹാര്‍ട്ട്‌, ജാനറ്റ്‌ മേരി ആന്‍ഡ്രൂസിന്റെ പേടി. എന്റെ നെഞ്ചില്‍ നീ വിരലുകള്‍ പരതി രോമങ്ങളേയും നെഞ്ചിന്‍ കൂടിനേയും തോല്‍പിച്ച്‌ ഹൃദയം കവര്‍ന്നെടുക്കുന്നതില്‍, ഞാന്‍ നിന്നെ കീഴ്‌പ്പെടുത്തുന്നതില്‍ അവള്‍ ഭയക്കുകയോ അങ്ങനെയുണ്ടാകുമെന്ന്‌ അവള്‍ സ്വപ്‌നം കാണുക പോലുമോ ചെയ്യുന്നില്ല. അവള്‍ പറയുന്നതു എല്ലാ ഇറാന്‍കാരേയും പോലെ നീയുമൊരു തീവ്രവാദിയായിരിക്കുമെന്നു തന്നെയാണ്‌. ഞാന്‍, തീവ്രവാദി...?
അരുണ്‍ തസ്‌നിയുടെ ഓരോ ചോദ്യങ്ങളിലും ഉത്തരങ്ങളിലും സ്വയം തിരിച്ചറിഞ്ഞ ഞെട്ടലിലായിരുന്നു. തസ്‌നി വിരല്‍ ചാര്‍ത്തിയിട്ട വളഞ്ഞുകുത്തിയ ചോദ്യങ്ങളേക്കാള്‍ നിഗൂഢമായ ഞെട്ടല്‍. ഈ നേരത്ത്‌ ജാനറ്റിന്റെ മുറിയിലേക്കു ഇന്റര്‍നെറ്റ്‌ ബന്ധം പുനഃസ്‌ഥാപിക്കപ്പെടുകയും കുളിമുറിയുടെ വാതില്‍ക്കല്‍ മുറിച്ചിട്ട പറവണ്ണ യാത്രകളുടെ ഓര്‍മച്ചരട്‌ കൂട്ടിക്കെട്ടി വീണ്ടും ലോഗ്‌ ഇന്‍ ചെയ്യുമെന്നുമുള്ള പ്രതീക്ഷയില്‍ തന്നെയായിരുന്നു അരുണ്‍. തസ്‌നിയുമായി വീണ്ടും കണ്ടെന്നും അവളും താനുമെന്തൊക്കെ പറഞ്ഞെന്നും ജാനറ്റിനോട്‌ പറയണമെന്ന്‌ അരുണിനു തോന്നി. ഒരു ചെറിയ ഇടവേള അരുണിനും തസ്‌നിക്കുമിടയില്‍ അനന്തരമുണ്ടായി. ലോഗ്‌ ഓഫ്‌ ചെയ്‌ത്‌ മുന്‍ തീരുമാനപ്രകാരം ബിയര്‍ തണുപ്പിലേക്ക്‌ താഴാനുള്ളതായി അരുണിന്റെ തീരുമാനം. പെട്ടെന്ന്‌നിമിഷത്തെ കീറിമുറിച്ച്‌പല കഷണങ്ങളാക്കിതസ്‌നി സൃഷ്‌ടിച്ച ഇടവേള മുറിക്കപ്പെട്ടുമറുപടികള്‍ ടൈപ്പ്‌ ചെയ്യുന്നതിനു സമയം നല്‍കാതെ തസ്‌നി ചാറ്റ്‌ ചതുരത്തിലേക്ക്‌ വരികള്‍ പകര്‍ന്നു. ---അവര്‍ ഒരു നാള്‍ ഞങ്ങളേയും ആക്രമിക്കും. നിന്റെ ജാനറ്റ്‌ എന്നപോലെ അവരും പറയുന്നു ഞങ്ങളെല്ലാം തീവ്രവാദികളാണെന്ന്‌. ഇപ്പോള്‍ ഞങ്ങളുടേതു മാത്രമായിരിക്കുന്ന ഈ ആകാശത്ത്‌ അവരുടെ വിമാനങ്ങള്‍ മൂളിപ്പറക്കും. ഒരു രാത്രിയില്‍ ഇതേപോലെ അന്നും ചിലപ്പോള്‍ നമ്മള്‍ ചാറ്റ്‌ ചെയ്‌തുകൊണ്ടിരിക്കുന്നുണ്ടാവും. അവര്‍ ആകാശത്തു നിന്നും വര്‍ഷിച്ചുപോകുന്ന ബോംബുകള്‍ ഞങ്ങളുടെ തെരുവുകളില്‍ അഗ്നി മഴ പെയ്യിക്കും.
പല തവണ ഭൂമി കുടഞ്ഞെറിഞ്ഞിട്ടും ഉയര്‍ത്തുനിന്നു ഞങ്ങളുടെ കൂടാരങ്ങളേയും കൊട്ടാരങ്ങളേയും അവര്‍ ചുട്ടെടുക്കും. നിന്നോടൊരു ബൈ പോലും പറയാനാകാതെ ചിലപ്പോള്‍ ഒരു വരി പോലും പൂര്‍ത്തിയാക്കാനാവും മുമ്പ്‌ ഈ ഇരുപ്പില്‍ ഈ കംപ്യൂട്ടറിനൊപ്പം ഇരുട്ടിലേക്ക്‌ അഗ്നിവര്‍ഷത്തിലേക്ക്‌ ഞാനുമങ്ങനെ മറഞ്ഞു തീര്‍ന്നേക്കാം. വീണ്ടുമൊരു വരി പിറക്കുമെന്ന അരുണിന്റെ പ്രതീക്ഷ തെറ്റിച്ച്‌ മറുപടിയായി അരുണ്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ്‌ തസ്‌നി ലോഗ്‌ ഓഫ്‌ ചെയ്‌തു.അപ്പോഴും ജാനറ്റ്‌ മടങ്ങിയെത്തിയിരുന്നില്ല. അവസാനവട്ടം പറവണ്ണയില്‍ നിന്നും മടങ്ങും മുമ്പ്‌ മണല്‍പ്പരപ്പില്‍ ആകാശം നോക്കിക്കിടക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ അരുണിന്റെ കൈത്തലമെടുത്ത്‌ ജാനറ്റ്‌ കൊടുത്ത ഉമ്മയുടെ ഓര്‍മ അരുണിനപ്പോഴുണ്ടായി. അതേ ഓര്‍മയില്‍ ജാനറ്റ്‌ ഇപ്പോള്‍ ഉറക്കത്തിലേക്ക്‌ കടന്നിരിക്കുമെന്ന്‌ അരുണ്‍ രവിശങ്കള്‍ സങ്കല്‍പിച്ചു. ഇനിയൊന്നും സങ്കല്‍പിക്കാനോ ആലോചിക്കാനോ സമയം കൊടുക്കാതെ അരുണ്‍ ലോഗ്‌ഓഫ്‌ ചെയ്‌ത്‌ പുറത്തിറങ്ങി. അരുണിനും ബിയറിനും ഇടയില്‍ മിനുട്ടുകളുടെ ദൂരം മാത്രം. ജീന്‍സിനുള്ളില്‍ ചെറിയ ഒച്ചയോടെ ഒന്നു വിറച്ചു.
അടുത്ത വിറയ്‌ക്കലിനു മുമ്പ്‌ ഫോണ്‍ അരുണ്‍ കയ്യിലെടുത്ത്‌ കീപാഡില്‍ ഒന്നമര്‍ത്തി. അക്ഷരങ്ങള്‍ തെളിഞ്ഞു. ഭിതി ബിയര്‍ നുരച്ചുപൊന്തുന്നതിനേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നു. എവിടെയും എപ്പോഴും സംഭവിക്കാമായിരുന്ന ഒന്ന്‌. സ്വന്തം കണ്‍മുമ്പില്‍ പോലും, കൊണാട്‌ പ്ലേസിലെ ദീപാവലി നാള്‍... ഒരു രാത്രിയിലെ സ്വപ്‌നത്തില്‍ കണ്ട ചോരക്കളം.അരുണ്‍ ജാനറ്റിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ തിരഞ്ഞു. അടുത്ത സന്ദേശത്തിനും ഫോണിനും മുമ്പായി അരുണ്‍ റോഡിലൂടെ പാഞ്ഞു വരുന്ന ടാക്‌സിക്കു കൈ കാണിച്ചു. റെയില്‍വേ സ്‌റ്റേഷന്‍... അരുണ്‍ ടാക്‌സിക്കുള്ളിലേക്കു ചാടിക്കയറി.